സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



മിന്നല്‍പ്പിണരുകള്‍ക്കിടയിലെ ജീവന്‍

October 11, 2012 അനില്‍കുമാര്‍ . സി. പി.


ചുരുട്ടിയെറിഞ്ഞ പഴന്തുണിക്കെട്ടുപോലെ തനിക്ക് ചുറ്റുമുള്ള ലോകംതന്നെ മറന്നിരിക്കുന്ന അവളെ കണ്ടപ്പോള്‍ വല്ലാതെ ദേഷ്യംവന്നു. കഴിഞ്ഞ ഒരാഴ്ചയായി അവളോടു പറയുന്നു, ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാവില്ലെന്ന്. എത്രത്തോളം അവളോടു സൌമ്യമായി സംസാരിക്കാന്‍ ശ്രമിച്ചാലും അതിലേറെ അകലത്തിലേക്ക് അവളുടെ ചിന്തകളെ പറഞ്ഞുവിട്ട് ശൂന്യമായ കണ്ണുകളുമായി വെറുതെ നോക്കിയിരിക്കും. മനസ്സില്‍ അമര്‍ഷം പതഞ്ഞുയരാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിച്ചു…

‘രെഹ്‌നാ.....’

‘ങേ... സർ... ’

‘നീ എന്താണിങ്ങനെ? ഇന്നലെ തീര്‍ക്കേണ്ട പ്രൊജക്റ്റ്‌ ഇനിയും സബ്മിറ്റ് ചെയ്തില്ലല്ലോ?’

‘ക്ഷമിക്കണം.. ഞാന്‍...’

‘നിനക്കിവിടെ ജോലി ചെയ്യാന്‍ താല്പര്യമില്ലെ? വെറുതെ എന്തിനു ആളുകളെ ബുദ്ധിമുട്ടിക്കുന്നു? റിസൈന്‍ ചെയ്തു പോകരുതോ?’

ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി… വാക്കുകള്‍ എനിക്ക് ചുറ്റും വെറുപ്പിന്റെ വളയങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. അവളുടെ കരിഞ്ഞുണങ്ങിയ ചുണ്ടുകള്‍ ഒന്നും പറഞ്ഞില്ല.... പൂര്‍ത്തിയാകാത്ത പ്രൊജക്റ്റ്‌ ഫയല്‍ മേശപ്പുറത്തേക്കിട്ട് ഞാന്‍ നീണ്ട വരാന്തയിലൂടെ മുറിയിലേക്ക് നടന്നു.

കോഫീ കോര്‍ണറിലെ ചിരികളുടെ ശബ്ദം നിലച്ചു. പിറുപിറുക്കലുകള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു ജനലിനപ്പുറത്തേക്ക് പോയി.

എപ്പോഴും സൗഹൃദാന്തരീക്ഷം ഓഫീസില്‍ സൂക്ഷിക്കുന്നതിന് ശ്രമിച്ചിരുന്നു. ഉള്‍വലിയുന്നവരെ ഏകാന്തതകളിലേക്ക് തനിച്ചുവിട്ട് അവരുടെ സര്‍ഗ്ഗാത്മകതയെ പുറത്തെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ ഇവള്‍ മാത്രം... പുതിയ പ്രോജക്ടില്‍ അസോസിയേറ്റ്‌ ആയി ഏറ്റവും മികച്ച ആളിനെയാണ് നിനക്ക് തരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ അതൊരു കോംപ്ലിമെന്റായി തോന്നി...

‘എക്സ്ക്യൂസ് മി... മേ ഐ...?’

കാബിനിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയില്‍നിന്ന് കണ്ണെടുക്കാനായില്ല. ബിസിനസ്സ് അറ്റയറില്‍, ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും...

‘ഞാന്‍ രഹ്‌ന... താങ്കളുടെ പുതിയ അസോസിയേറ്റ്‌...’
മനോഹരമായ ഇംഗ്ലീഷ് ആക്സന്റില്‍ അവള്‍ സ്വയം പരിചയപ്പെടുത്തി.

കൃത്യമായ ഒരു ഓഫീസ് സമയക്രമം അടിച്ചേല്പിക്കാതെ സമയബന്ധിതമായി ജോലി ചെയ്തുതീര്‍ക്കുന്നതിന് സ്വാതന്ത്ര്യം ഉള്ളതിനാല്‍ നല്ല വ്യക്തിബന്ധങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നു, മടുപ്പില്ലാത്ത അന്തരീക്ഷവും.

ഓഫീസ്‌ ടവറിന്റെ നാല്പതാം നിലയിലെ റിവോള്‍വിംഗ് റെസ്റ്റോറന്റില്‍ ഏറെ നീണ്ടുപോയ പകലുകളുടെ ക്ഷീണം ‘കാപ്പിച്ചുനോയുടെ’ കടുപ്പത്തില്‍ അലിയിച്ചു തീര്‍ക്കുന്ന സന്ധ്യകളില്‍ രഹ്‌ന ചിലപ്പോഴൊക്കെ അവളെപറ്റി സംസാരിച്ചു. നാട്ടിന്‍പുറത്തെ ജീവിതം നഷ്ടപ്പെട്ടതും പിന്നെ ടെക് സിറ്റിയില്‍ വളര്‍ന്നു ഒരു ‘ടെക്കി’ ആയതും. എങ്കിലും എവിടൊക്കെയോ മനപ്പൂര്‍വ്വം അകലം പാലിക്കാന്‍ അവള്‍ ശ്രമിച്ചു. ചില ദിവസങ്ങളില്‍ ദൂരെ പോര്‍ട്ടിലെക്ക് കടക്കാന്‍ കാത്തുകിടക്കുന്ന കപ്പലുകളുടെ നീണ്ട നിരയില്‍ കണ്ണുറപ്പിച്ച്, പറന്നകലുന്ന സീഗള്ളുകള്‍ തീര്‍ക്കുന്ന ആകാശചിത്രങ്ങളില്‍ അവള്‍ നിശ്ശബ്ദയായി നോക്കിയിരിക്കും. മനസ്സിലെ അസ്വസ്ഥതകളുടെ തിരയിളക്കം ഒളിപ്പിക്കാനാവാതെ, ശുഭരാത്രിയുടെ മര്യാദ പോലും മറന്ന് അവള്‍ പോകുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നും.

തന്റെ സാന്നിദ്ധ്യംകൊണ്ടുപോലും മറ്റുള്ളവരില്‍ ഊര്‍ജ്ജം പകരുന്ന രഹ്‌ന ചില ദിവസങ്ങളില്‍ മറ്റൊരാളായി മാറും. അശ്രദ്ധമായ വസ്ത്രധാരണം, വരണ്ടുണങ്ങിയ ചുണ്ടുകള്‍, തെളിച്ചം നഷ്ടമായ കണ്ണുകള്‍, എല്ലാവരോടും ദേഷ്യം, തന്നിലേക്ക് തന്നെ ഉള്‍വലിയാനുള്ള ശ്രമം... ചില ദിവസങ്ങളില്‍ ഓഫീസിലെ അവളുടെ പെരുമാറ്റം അലോസരമുണ്ടാക്കുന്നതുമായിരുന്നു.

കാബിനില്‍ വന്നിരുന്നിട്ടും മനസ്സില്‍ രഹ്‌നയുടെ മുഖം അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. താഴെ കാറ്റാടിമരത്തിന്‍റെ നിഴലില്‍ കൂട്ടംകൂടിനിന്നു സിഗററ്റ് വലിക്കുന്നവര്‍ .

പെട്ടെന്നുണ്ടായ ചിന്തയില്‍ മനസ്സൊന്ന് ആടിയുലഞ്ഞു... രെഹ്‌ന... ഡ്രഗ്സ് അവളേയും കീഴ്പ്പെടുത്തിയിരിക്കുമോ?! അതായിരിക്കുമോ അവളുടെ സ്വഭാവത്തിലെ ഈ മാറ്റം?

രഹ്‌നയുടെ ഇന്റര്‍കോം മറുപടിയില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു...

'സര്‍... രെഹ്‌ന സുഖമില്ലാതെ നേരത്തേ പോയി' സെക്രട്ടറി പറഞ്ഞു.

ശബ്ദത്തിലെ ദേഷ്യം മനസ്സിലാക്കിയിട്ടാവണം അവള്‍ തുടര്‍ന്നു, ‘രെഹ്‌നയുടെ റൂം മേറ്റിനു സാറിനോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറയുന്നു.’

പൊതുവേ വാചാലയായ ബിന്‍ഷ സംസാരിക്കാന്‍ ബുദ്ധിമുട്ടി.

'പറയൂ...'

'സര്‍... അത് രഹ്‌നയെ കുറിച്ചാണ്... മറ്റാരും ഇക്കാര്യം അറിയരുത് എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു... എങ്കിലും സര്‍ ഇത് അറിയണം എന്ന്‍ എനിക്ക് തോന്നി. രഹ്‌ന ഒരു എപ്പിലപ്സി പേഷ്യന്റാണ്... ഫിറ്റ് ഉണ്ടാകുന്ന ദിവസങ്ങളിലാണ് അവളിങ്ങനെ വല്ലാതെ അപ്സെറ്റ് ആവുന്നത്...’

കാബിനില്‍ നിന്ന് പുറത്തേക്ക്‌ പോകുന്ന ബിന്‍ഷയെ സ്തബ്ധനായി നോക്കിയിരുന്നു. അവളുടെ വാക്കുകള്‍ മുറിയിലെ വെളിച്ചം കെടുത്തി. ചുവരിലെ ചിത്രം ചാവുകടല്‍പോലെ തോന്നി.. തലയ്ക്കകത്ത് കുറ്റബോധത്തിന്‍റെ കറുത്ത പാമ്പുകള്‍ ഇഴഞ്ഞു...

മൊബൈല്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ രഹ്‌നയുടെ ചിലമ്പിച്ച ശബ്ദം...

'എന്തു പറ്റി രഹ്‌നാ?'

'വല്ലാത്ത ക്ഷീണം...'

'രഹ്‌ന വിശ്രമിക്കൂ... വൈകുന്നേരം ഞാന്‍ അതുവഴി വരുന്നുണ്ട്... നമുക്ക്‌ പുറത്തൊക്കെയൊന്നു പോകാം. അല്പം ഫ്രഷ്‌ എയര്‍ കൊണ്ടാല്‍ ക്ഷീണം മാറും.'

ബീച്ചിലെ ഓപ്പണ്‍ കഫേയില്‍ തണുത്ത കാപ്പിക്കപ്പിനു മുന്നില്‍ തിരയില്ലാത്ത കടലില്‍ അലക്ഷ്യമായി കണ്ണുനട്ടിരുന്നു അവള്‍ . നീണ്ട മൂക്കിനു താഴെ മലര്‍ന്നു തുടുത്ത ചുണ്ടുകള്‍ അപ്പോള്‍ വിളര്‍ത്തു കരിഞ്ഞിരുന്നു....

‘സര്‍ ...എനിക്ക്…’

‘എന്നെ പേര് വിളിക്കാം, അതാണെനിക്കിഷ്ടവും...നമുക്കിടയിലുള്ള ദൂരവും കുറച്ചു കുറയട്ടെ… ഹഹഹ…’

അവള്‍ വിളറിയ ഒരു പുഞ്ചിരിയോടെ ദീര്‍ഘമായി നിശ്വസിച്ചു...

‘നിഹാല്‍ , ക്ഷമിക്കണം... ഈ പ്രോജക്റ്റ്‌ സമയത്തിനു ചെയ്തു തരാന്‍ കഴിയുമെന്ന്‍ എനിക്ക് തോന്നുന്നില്ല...'

'രഹ്‌നാ... നിന്നേക്കാള്‍ നന്നായി അത് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. നാളെ സ്വസ്ഥമായി തുടങ്ങു.., ഞാനും സഹായിക്കാം...'

അടുത്ത ദിവസങ്ങളൊക്കെ മുഴുവന്‍ സമയവും രഹ്‌ന പ്രൊജക്ടിനായി ചിലവഴിച്ചു. ഇടക്കിടെ സംശയങ്ങളുമായി കാബിനില്‍ വരുമ്പോഴൊക്കെ തികച്ചും ഒരു പ്രൊഫഷണല്‍ മാത്രമായിരുന്നു അവള്‍ .സമയപരിധിക്ക് മുമ്പ്‌ തന്നെ പ്രോജക്റ്റ് പ്രസന്റേഷന്‍ മനോഹരമായി തയ്യാറാക്കിത്തന്നു.

‘എക്സലന്‍റ് വര്‍ക്ക്‌… അഭിനന്ദനങ്ങള്‍ രേഹ്‌ന... ഇവിടുത്തെ കോര്‍ഗ്രൂപ്പിലേക്ക് സ്വാഗതം.’

‘താങ്ക്യു നിഹാല്‍ , എനിക്ക് കിട്ടിയ ഏറ്റവും നല്ല അവസരമാണിത്…’

ഏറെ ഉത്തരവാദിത്വമുള്ള പ്രോജക്ടുകള്‍ എപ്പോഴും അവളെ തന്നെ ഏല്പിച്ചു. രഹ്‌ന ബോധപൂര്‍വ്വം സൃഷ്ടിച്ച ഞങ്ങള്‍ക്കിടയിലെ അകലം കുറഞ്ഞുവന്നു.

“ഓഹ്… ഇവിടെ നമ്മള്‍ മൂന്നു മലയാളികള്‍ മാത്രമായതു കൊണ്ടാവും ഇത്രയും നല്ല ഓഫീസ്‌ അന്തരീക്ഷം. മറ്റുള്ളവന്റെ മനസ്സിലേക്കുള്ള ആ അവിഞ്ഞ ഒളിഞ്ഞുനോട്ടം ഇല്ലാത്തത് തന്നെ വലിയ ആശ്വാസം” എന്നൊരിക്കല്‍ അവള്‍ പറഞ്ഞു ചിരിച്ചത് ഓര്‍മ്മയുള്ളതുകൊണ്ട് അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം കാണിച്ചില്ല.

പുതിയ പ്രോജക്റ്റില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് രഹ്‌ന ചോദിച്ചത്,
‘നിഹാല്‍ , മഞ്ഞ ഉന്മാദത്തിന്‍റെ നിറമാണ് അല്ലേ?’

'ഉം… എന്താ അങ്ങനെ ഒരു തോന്നല്‍ ?’

‘അല്ല, വാന്‍ഗോഗിന്‍റെ ചിത്രങ്ങളില്‍ല്‍ ഭ്രമാത്മകമായ മഞ്ഞയുണ്ട്. നിന്റെ തലക്ക് മുകളിലെ ചുവരിലും റിസപ്ഷനിലും വാന്‍ഗോഗ് ചിത്രങ്ങളാണല്ലോ. സുന്ദരികള്‍ പാറിപറക്കുന്ന ഇവിടെ മോണോലിസ്സ ആയിരുന്നില്ലേ നല്ലത്?’

‘ഉന്മാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും കൊടുമുടിയില്‍ ജീവിക്കുമ്പോഴും എന്റെ ചിത്രങ്ങള്‍ക്ക് ലോകം വിലപറയുന്ന ഒരു ദിവസം വരുമെന്ന് പറഞ്ഞ വാന്‍ഗോഗിനെയാണെനിക്കിഷ്ടം.. ഒരിക്കല്‍ വിശപ്പിന്റെ കണ്ണീരുമായി ഒരു രാത്രി മുഴുവന്‍ രണ്ടു ‘സെന്റ്സ്’ തന്നാല്‍ മതി എന്നുപറഞ്ഞു തെരുവുകളിലെ ഓരോ കടയിലും കയറി ഇറങ്ങിയിട്ടും ആരും വാങ്ങാതെ പോയ ആ ചിത്രത്തിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ വില… മരണം കൊണ്ട് വിഖ്യാതനായ ചിത്രകാരന്‍...’

‘ഉം.., അദ്ദേഹത്തിന്‍റെ ഉന്മാദവും വിഖ്യാതമായിരുന്നു…’

‘ഹഹഹ.... നിനക്ക് ഉന്മാദം ഇഷ്ടമാണോ?’ അവളുടെ കണ്ണില്‍ നോക്കിയാണ് ചോദിച്ചത്…

അവള്‍ ഒന്ന് പിടഞ്ഞു… പിന്നെ സംയമനം വീണ്ടെടുത്ത് പറഞ്ഞു,
‘ഒരു നേര്‍രേഖയില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ എനിക്കിഷ്ടമല്ല.’

‘അപ്പോള്‍ എന്നെപ്പോലെ കുറച്ചു ഭ്രാന്തുണ്ട് നിനക്കും അല്ലേ? ഭ്രാന്തുള്ളവര്‍ വളരെ ക്രിയേറ്റീവ് ആണെന്നറിയുമോ?’

ആത്മസംഘര്‍ഷത്തില്‍ അവളുടെ കണ്ണുകള്‍ ചുവന്നു. പിന്നെ പതുക്കെ പറഞ്ഞു...
‘അതേ, തലച്ചോറില്‍ മിന്നലുകള്‍ എരിയുന്നവന്റെ ഭ്രാന്ത്... അത് ക്രിയേറ്റീവ് അല്ല, വളരെ വളരെ ക്രിട്ടിക്കല്‍ ആണ്… നിനക്കതു മനസ്സിലാവില്ല…’

അവള്‍ പെട്ടെന്നെഴുന്നേറ്റു പുറത്തേക്കു പോയി. ഒന്നും പറയാനാവാതെ ഞാന്‍ സൂര്യകാന്തിപൂക്കളിലെ മഞ്ഞ നിറവും നോക്കിയിരുന്നപ്പോള്‍ തലച്ചോറില്‍ കടലിരമ്പങ്ങളുടെ നേര്‍ത്ത ശബ്ദം… എന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി…

സമയം പോയതറിഞ്ഞില്ല… ഉണര്‍ന്നപ്പോള്‍ ഇരുട്ട് വീണിരുന്നു. മുറിപൂട്ടിയിറങ്ങുമ്പോള്‍ രഹ്‌നയുടെ കാബിനില്‍ വെളിച്ചം കണ്ടു. അവള്‍ ഇനിയും പോയില്ലേ? ഞാന്‍ ചെന്നതുപോലും അവlള്‍ അറിഞ്ഞില്ല. ഗ്ലാസ് ഭിത്തിക്കരികില്‍ താഴെ നിരത്തില്‍ പല നിരകളായി ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ നോക്കിനില്ക്കുന്നു.

അവളുടെ തോളില്‍ കൈ വെച്ചു… എന്നെ നോക്കി അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.

‘രെഹന... ഇന്ന് നമുക്ക് ഡിന്നര്‍ ഒന്നിച്ചായാലോ?’

പൂള്‍സൈഡ്‌ റെസ്റ്റോറന്റില്‍ നീന്തല്‍ക്കുളത്തില്‍ ചന്ദ്രന്‍ നീന്തിത്തുടിക്കുന്നതും നോക്കിയിരുന്നപ്പോള്‍ അവളുടെ വാക്കുകള്‍ തണുത്ത കാറ്റിനൊപ്പം തീക്കനലുകള്‍ ഹൃദയത്തിലേക്ക് കോരിയിട്ടു.

'ഒരു അപസ്മാര രോഗിയെക്കുറിച്ച്, അവന്റെ വേദനകളെക്കുറിച്ച് നിനക്കറിയുമോ, മനസ്സിലാകുമോ എന്ന് എനിക്കറിയില്ല നിഹാല്‍ ... എന്നാലും എനിക്ക് നിന്നോടു പറയാതെ വയ്യ...'

അവളുടെ കയ്യില്‍ മെല്ലെ അമര്‍ത്തി. വൈന്‍ ഗ്ലാസ്സില്‍ നിന്ന് ഒരു കവിള്‍ എടുത്ത്‌ പറഞ്ഞു തുടങ്ങി… ആത്മവ്യഥയുടെ നീണ്ട് നീണ്ടു പോകുന്ന മൌനങ്ങള്‍ക്കിടയിലെ എന്റെ ചോദ്യങ്ങള്‍ക്കായി അവള്‍ മനസ്സുതുറന്നു.

'നിഹാല്‍ , ചിത്രശലഭങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമൊപ്പം ഊഞ്ഞാലാടി വളര്‍ന്നതായിരുന്നു എന്റെ ബാല്യം. പക്ഷെ കൌമാരവും യൌവ്വനവും കണ്ണീരിലും ചോരയിലും കുതിര്‍ന്നു പോയി.. യൂണിവേഴ്സിറ്റിയിലെ ആദ്യവര്‍ഷമാണ് എന്റെ തലച്ചോറില്‍ ഇടിമുഴക്കങ്ങള്‍ ഉണ്ടായത്...ആദ്യത്തെ എപ്പിലപ്റ്റിക് ഫിറ്റ്‌. .., ... എന്റെ നാവ്‌ മുറിഞ്ഞ് ചോര ഒഴുകി… ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ വേദന… കുഴഞ്ഞുപോകുന്ന നാവ്… തലപൊട്ടി പൊളിയുന്ന വേദന... ശരീരത്തിന്റെ ബലം മുഴുവന്‍ നഷ്ടപ്പെട്ടതുപോലെ... പിന്നെ വെള്ളിടി വെട്ടിയ രാവുകളിലെല്ലാം നക്ഷത്രഖബറില്‍ എരിഞ്ഞു വീണ നക്ഷത്രത്തിന്റെ കരിക്കട്ട പോലെ ഞാനും വീണുകിടന്നു.'

‘മരുന്ന് സ്ഥിരമായി കഴിച്ചിരുന്നില്ലേ നീ?’

‘മരുന്ന് കഴിച്ചു തുടങ്ങിയതോടെ എന്റെ ജീവിതത്തിന്‍റെ താളം തന്നെ തെറ്റി. എപ്പോഴും ഉറക്കം തൂങ്ങി... ക്രമേണ ഒന്നും ഓര്‍ത്തുവേക്കാന്‍ കഴിയാതായി... സഹതാപങ്ങള്‍ മുറിപ്പെടുത്താന്‍ തുടങ്ങി...കടുത്ത നിയന്ത്രണങ്ങള്‍ എനിക്ക് ചുറ്റും കമ്പിവേലികള്‍ തീര്‍ത്തു... ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു...

‘അവിടേക്ക് കടന്നു കയറിയവരോടു നിര്‍ദ്ദയമായി പെരുമാറി, അല്ലേ?’

‘ഉം....അതാവാം പുഴയോരത്തെ വലിയ വീട്ടില്‍നിന്നും എപ്പോഴും ചൂടുകാറ്റ് വീശിയടിക്കുന്ന ഹൈദരാബാദിലേക്ക് ഞങ്ങള്‍ താമസം മാറ്റിയത്. വല്ലപ്പോഴുമൊക്കെ തലച്ചോറില്‍ അഗ്നിഗോളങ്ങള്‍ എരിഞ്ഞു... തുടര്‍ച്ചയായി 3 കൊല്ലം ഫിറ്റ്‌ ഉണ്ടായില്ലെങ്കില്‍ മരുന്ന് നിര്‍ത്താം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞില്ല. സ്വയം വെറുത്തു വെറുത്തു ഞാന്‍ ജീവിക്കാന്‍ പഠിച്ചു... എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു ആ ജോലി.... ജോലി മാത്രമായിരുന്നു അവിടെ എന്റെ ജീവിതം…’

‘അത് നല്ല കമ്പനി ആയിരുന്നല്ലോ? എന്നിട്ടും എന്തിനാണ് അതുപേക്ഷിച്ചത്?’

‘എനിക്കവിടെ സൌഹൃദങ്ങള്‍ ഇല്ലായിരുന്നു, ബിന്‍ഷ അല്ലാതെ. തലയ്ക്കുള്ളിലെ കടലിരിമ്പങ്ങള്‍ക്ക് ചെവിയോര്‍ത്തു കിടക്കുന്ന ഒരുവളില്‍ പ്രണയം എങ്ങനെ പൂത്തുലഞ്ഞു എന്ന് എനിക്കുതന്നെ അറിയില്ല... അതുവരെ നഷ്ടമായ നിറങ്ങള്‍കൊണ്ട് തരുണ്‍ എന്റെ ദിവസങ്ങള്‍ക്ക് ചായം തേച്ചു. ഞാന്‍ കൂടെയുള്ളപ്പോള്‍ ഇനി ഒരിടിമിന്നലും നിന്നെ തളര്‍ത്തില്ല എന്ന് തരുണ്‍ പറയുമായിരുന്നു… അവന്റെ സാമീപ്യം എന്നില്‍ പെണ്‍ജീവിതത്തിന്‍റെ ആസക്തി നിറച്ചു.’

‘പിന്നെ എന്താണ് നിന്നെ ഉലച്ചു കളഞ്ഞത്? ഒന്നും ചെയ്യാതെ ഒരു ഇടവേള നിന്റെ “റെസുമെ”യില്‍ കണ്ടു...’

‘എനിക്കും അവനും ഒന്നിച്ചാണ് ഒരു ഫോറിന്‍ അസൈന്‍മെന്റ് കിട്ടിയത്. അതിന്റെ പേപ്പറുമായി അവന്‍ ഓടി വന്നപ്പോള്‍ ബിന്‍ഷ ഏതോ കിറ്റി പാര്‍ട്ടിക്ക് പോയിരിക്കുകയായിരുന്നു. എന്നെ അവന്‍ ഗാഡമായി ആലിംഗനം ചെയ്തു… മേശപ്പുറത്തിരുന്ന സോഡിയം വാല്പൊറേറ്റ് ടാബ്ലെറ്റിന്‍റെ കിറ്റെടുത്ത് അവന്‍ പുറത്തേക്കെറിഞ്ഞു. ഇനി നിനക്കിതിന്റെ ആവശ്യം ഇല്ല… മൂന്നു വര്‍ഷം നീ ഭയന്ന് ജീവിച്ചില്ലേ? ഇന്ന് നിന്റെ തലച്ചോറില്‍ എരിയുന്ന ഇടിമിന്നല്‍ നിന്റെ വികാരങ്ങളില്‍ നിറക്ക്… എനിക്ക് ഈ രാത്രി വേണം നിനക്കൊപ്പം… അവനെന്നെ ഭ്രാന്തമായി ചുംബിക്കാന്‍ തുടങ്ങി…’

‘ഭ്രാന്തമായി പ്രണയിക്കാന്‍ കഴിയുന്നത് ഒരു സൌഭാഗ്യമല്ലേ രെഹന'

'ആദ്യരതിയുടെ അശ്ലീലങ്ങള്‍ ഇല്ലാതെ ഞാനവന്റെ വികാരങ്ങളില്‍ നിറഞ്ഞു. ആലസ്യത്തിലേക്ക് ഊര്‍ന്നു വീഴുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും അകന്നുമാറി കണ്ണടച്ചു കിടന്നു. നീ ആദ്യമായിട്ടല്ല, അല്ലേ? എന്ന അവന്റെ ചോദ്യത്തില്‍ ഞാന്‍ പകച്ചുപോയി. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ ഭോഗങ്ങളുടെ ഓര്‍മ്മക്കണക്കുകള്‍ സൂക്ഷിക്കുന്ന അവന്റെ മുന്നില്‍ എന്റെ കന്യകാത്വത്തിന് സാക്ഷ്യം പറയാന്‍ എനിക്ക് തോന്നിയില്ല. കയ്യില്‍ തടഞ്ഞ ടി ഷര്‍ട്ട്‌ എടുത്തു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു, നിനക്ക് പോകാം തരുണ്‍… ഇനി നമ്മള്‍ കാണാതിരിക്കട്ടെ… ശുഭയാത്ര…’

‘മുറിയുടെ വാതില്‍ വലിച്ചടച്ച് നേര്‍ത്ത ഗൌണിട്ട ഞാന്‍ രാത്രിയുടെ തണുപ്പിലേക്കിറങ്ങി നടന്നു… പിന്നെ ഓര്‍മ്മ വരുമ്പോള്‍ മുറിഞ്ഞ നാവും ബലമില്ലാത്ത ശരീരവുമായി ഞാന്‍ ബിന്‍ഷയുടെ മടിയില്‍ കിടക്കുകയായിരുന്നു. ഓഫീസിലെ ഡൈനിങ്ങ്‌ റ്റേബിളുകളിലും ബാച്ചിലര്‍ പാര്‍ട്ടികളിലുമൊക്കെ എന്റെ “പെര്‍ഫോര്‍മന്‍സിന്റെ” കഥകള്‍ കറങ്ങിനടന്നു. പക്ഷെ ജോലി ഉപേക്ഷിക്കുവാന്‍ എനിക്കാകുമായിരുന്നില്ല…’

‘അധഃകൃതന്റെ ജാതിപ്പേരുപോലെ പെണ്ണിന്റെ മേലുള്ള സ്റ്റിഗ്മയാണ് അവളുടെ കന്യാചര്‍മ്മം, അല്ലേ? എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്…’

‘എന്റെ മേശമേല്‍ പിന്നെയും വാല്പൊറേറ്റ് കിറ്റ്‌ വന്നിരുന്നു. അവയില്‍നിന്നും ഞാന്‍ ദിവസവും ഒന്നിലധികം കഴിച്ചു ബോധമില്ലാതെ രാവുകള്‍ ഉറങ്ങിത്തീര്‍ത്തു. ബിന്‍ഷ ഇവിടെ ജോയിന്‍ ചെയ്തപ്പോള്‍ അവള്‍ നിര്‍ബ്ബന്ധിച്ചു എന്റെയും റെസുമേ കൊടുത്തു. അങ്ങനെ ഇവിടെയെത്തി…’

‘ജീവിതത്തിലെ ഇരുണ്ട ദിനങ്ങള്‍ ഒക്കെ കഴിഞ്ഞു പോയി രേഹന… ഇനി പുതുജീവന്റെ വെള്ളിവെളിച്ചങ്ങള്‍ ആണ്.’

‘ഇല്ല നിഹാല്‍ . ഇതെന്റെ ജീവപര്യന്തം ആണെന്ന് തോന്നുന്നു. കഴിഞ്ഞ കുറേ നാളുകളായി അസുഖം വരാതെയിരിക്കുകയായിരുന്നു. മരുന്നു നിര്‍ത്താം എന്നു സന്തോഷിച്ചിരുന്നപ്പോഴാണ് അടുത്ത കാലത്തായി വീണ്ടും....’

മുഖംപൊത്തി രെഹ്‌ന എങ്ങലടിച്ച് കരയാന്‍ തുടങ്ങി. അവളെയും ചേര്‍ത്തുപിടിച്ച് പൂളിനരികിലേക്ക് നടന്നു. കടല്‍ കടന്നെത്തിയ ഈറന്‍കാറ്റ്‌ പുതപ്പായി... രെഹ്‌നയുടെ തേങ്ങലുകള്‍ എന്റെ തോളില്‍ മെല്ലെ മെല്ലെ തലചായ്ചു…

ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉള്ളില്‍നിന്നും സത്യം നാവിന്‍തുമ്പോളം എത്തി. ഒരു കഷണം ഫിഷ്‌ ടിക്കയോടൊപ്പം അത് വിഴുങ്ങിയിട്ട് അവളോട് പറഞ്ഞു...

‘ഞാന്‍ ഇതില്‍ ഗവേഷണം ചെയ്യുന്നുണ്ട്…’

‘ഗവേഷണമോ? അവള്‍ കണ്ണ് മിഴിച്ചു.’

‘ചുമ്മാ… പുതിയ അറിവുകള്‍ തലച്ചോറിനു നല്കിക്കൊണ്ടിരുന്നാല്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെടോ…’

‘ഉം... എന്നാല്‍ ഗവേഷണ ഫലം പറയു…’

‘ചിലരില്‍ ചില പ്രത്യേക നിമിഷങ്ങളില്‍ ശരീരത്തിനു വേണ്ടതിലധികം ഇലക്ട്രിസിറ്റി അവരുടെ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ഏതാനം നിമിഷങ്ങളിലേക്ക് ശരീരത്തിന്റെ താളം തെറ്റിക്കുന്നു. അതാണ് ഈ ഫിറ്റ്സ്. കൃത്യമായ ഉറക്കവും, ജീവിതചര്യയും, മരുന്നും കൊണ്ട് ഇതിനെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം...’

‘ഇതൊക്കെ എന്റെ ഡോക്ടറടെ പതിവ് ഉപദേശങ്ങളാണല്ലോ…’

‘അല്ല രെഹന, ജന്മസിദ്ധമായി ക്രോണിക് എപിലപ്റ്റുകള്‍ ആവുന്നവരാണു രോഗികള്‍ . നിന്റേത് ഒരു രോഗമല്ല... ഒരു ശാരീരികാവസ്ഥ മാത്രം... അതിലുപരി ഒരു മാനസികാവസ്ഥയും…’

‘അപ്പോള്‍ എനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടില്ല, അല്ലെ?’ അവള്‍ വരണ്ട ചിരിയോടെ ചോദിച്ചു.

‘നിനക്കായി എത്രയോ രാജവീഥികള്‍ കാലം ഒരുക്കിവെച്ചിരിക്കുന്നു. അറിയപ്പെടുന്ന ജീനിയസ്സുകളില്‍ പലരും എപ്പിലെപ്റ്റിക് ആയിരുന്നില്ലേ…? അന്ന് ഞാന്‍ തമാശ പറഞ്ഞതല്ല... ഇതുള്ളവരില്‍ ക്രിയേറ്റിവിറ്റി വളരെ കൂടുതല്‍ ആയിരിക്കും.. ഇറ്റ്‌ ഈസ്‌ എ ഗിഫ്റ്റ്‌ ഓഫ് ഗോഡ്‌...’

രാത്രിയുടെ പാതിയും കടന്നു പോയി. ആകാശത്ത് നിലാവിന്റെ തിരിവെട്ടം തല നീട്ടി. രഹ്‌നയുടെ കണ്ണുകളില്‍ പതുക്കെ വെളിച്ചം നിറഞ്ഞു.

തിരക്കുകള്‍ ദിവസങ്ങളെ തിന്നു തീര്‍ത്തു. ഉഷ്ണം പുകയുന്ന ചിന്തകള്‍ ഉപേക്ഷിച്ച് പ്രസരിപ്പും ഊര്‍ജ്ജസ്വലതയും രെഹ്‌ന വീണ്ടെടുത്തു . ജീവനക്കാര്‍ക്കിടയില്‍ അവള്‍ നല്ലൊരു സുഹൃത്തും ലീഡറുമായി വളര്‍ന്നു. കമ്പിനിയുടെ പുതിയ പ്രസ്റ്റീജ്‌ പ്രോജക്ടിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ദിവസമാണ് അവള്‍ ചോദിച്ചത്‌...,

'ഈ വീക്കെന്‍ഡ് നമുക്ക്‌ 'തണ്ടറില്‍ ’ ആക്കിയാലോ നിഹാല്‍ ?’

നഗരത്തിലെ പ്രശസ്ഥമായ എക്സ്ക്ലൂസീവ് നൈറ്റ്‌ക്ലബ്‌,... ഹാളിലെ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെടാന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഡാന്‍സ്‌ ഫ്ലോറിലെ സ്പോട്ട് ലൈറ്റുകളുടെ പ്രഭയില്‍ ഡീജെയുടെ വാചകമടിക്കൊപ്പം കുണുങ്ങി കുണുങ്ങിയെത്തി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഇന്‍ഹൌസ് നര്‍ത്തകികള്‍ .

'നിഹാല്‍... വര്‍ഷങ്ങളുടെ ഈ മരുന്നുകഴിപ്പ് എന്റെ മനസ്സിനേയും ശരീരത്തെയും വികാരങ്ങളെയുമൊക്കെ തളര്‍ത്തിക്കളഞ്ഞിരുന്നു എന്നാണ് ഞാന്‍ കരുതിയത്‌...'

'ഇപ്പോഴോ?'

അവള്‍ ചുണ്ടുകടിച്ച് ചിരിച്ചു. പിന്നെ കയ്യില്‍ പിടിച്ച് ഡാന്‍സ് ഫ്ലോറിലേക്ക് കണ്ണുകാണിച്ചു. അവിടെ ഡീജെ ഡാന്‍സ്‌ ചെയ്യാനായി ആളുകളെ ക്ഷണിക്കുന്നുണ്ടായിരുന്നു. മറ്റ് ജോഡികള്‍ക്കൊപ്പം ഫ്ലോറിലേക്ക് നടന്നു. സ്റ്റേജിലെ പാട്ടിനൊപ്പം ചുവട് വെക്കാന്‍ തുടങ്ങി... സ്പോട്ട് ലൈറ്റുകളുടെ വര്‍ണ്ണങ്ങള്‍ അവളുടെ കണ്ണുകളില്‍ പൂത്തിരി കത്തിച്ചു... പാട്ടിന്റെ താളം മുറുകി... നെഞ്ചിലേക്ക് ചാരി അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു.. ചേര്‍ത്തുപിടിച്ച് സീറ്റിലേക്ക്‌ നടക്കുമ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ ഉച്ചത്തിലാവുന്നത് അറിയുന്നുണ്ടായിരുന്നു.

ബീയര്‍ ഗ്ലാസ്സില്‍ നുരഞ്ഞുപൊന്തിയ കുമിളകള്‍ ഒന്നൊന്നായി പൊട്ടിയടിഞ്ഞു! ഏറെനേരം കഴിഞ്ഞ് രെഹ്‌ന മെല്ലെ പറഞ്ഞു,

'നിഹാല്‍ നീ പറയാറില്ലേ നിന്റെ നാട്ടിലെ മഴക്കാലത്തെക്കുറിച്ച്… എനിക്കവിടെ പോകണം, ആ മലമുകളില്‍… നിന്റെ അരികിലിരുന്ന് എനിക്ക് മഴ ആസ്വദിക്കണം. കൊണ്ടുപോകില്ലേ നീ എന്നെ...?'

‘തീര്‍ച്ചയായും...’

പുതിയ പ്രോജക്ടിന്റെ ഫൈനലൈസേഷനായി ചെയര്‍മാനും ഉയര്‍ന്ന മാനേജ്മെന്റ് ടീമംഗങ്ങളും എത്തി. അവരുടെ മുന്നില്‍ പ്രോജക്റ്റ്‌ പ്രസന്റെഷന്റെ ചുമതല രഹ്‌നയെ ഏല്പിച്ചു. നീണ്ടുനിന്ന കയ്യടികള്‍ക്കൊടുവില്‍ പ്രസന്റേഷന്‍ അവസാനിപ്പിച്ച് രെഹ്‌ന ഗാഡമായ സൌഹൃദത്തിന്റെ ഹൃദ്യമായ ചിരിയോടെ ഓടി വന്നെന്നെ ചുറ്റിപിടിച്ചു..

‘ഗ്രേറ്റ്‌ എഫര്‍ട്... നിന്റെ പ്രിയപ്പെട്ട സുഹൃത്തായിരിക്കുന്നതു എന്റെ സൌഭാഗ്യമാണ് രെഹന...’

ഏറെ നിര്‍ബന്ധങ്ങള്‍ക്കൊടുവിലാണ് ലണ്ടനിലെ പുതിയ പ്രോജക്ടിന്റെ ചാര്‍ജ്‌ രഹ്‌നക്ക് കൊടുക്കാന്‍ മാനേജ്മെന്റ് സമ്മതിച്ചത്‌. ബ്രൌണ്‍ കവറിനുള്ളില്‍നിന്നും എടുത്ത വെളുത്ത കടലാസും ചിരിച്ചു തുടുത്ത മുഖവുമായി അവള്‍ നിന്ന് കിതച്ചു…

‘ഉം..? സ്വര്‍ഗ്ഗത്തേക്കുള്ള ടിക്കറ്റ്‌ കിട്ടിയോ?’ ഞാന്‍ കളിയാക്കി.

‘അല്ല, ലണ്ടനിലേക്ക്.. നിഹാല്‍ ,  ഇത് നിനക്കുള്ളതാണ്. മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ എരിഞ്ഞുതീരുമായിരുന്ന ഒരു ജീവനെ ഭൂമിയില്‍ ജീവിക്കാന്‍ പഠിപ്പിച്ചതിന്...’

‘ഹേയ്… ആര്‍ക്കും ആരെയും ഒന്നും പഠിപ്പിക്കാനാവില്ല രെഹന, അവരുടെ മനസ്സ് പഠിക്കാന്‍ തയ്യാറാകുന്നതുവരെ. നിന്റെ സ്വപ്നങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരണം… എന്നാണു യാത്ര?’

‘ഒരാഴ്ചയുണ്ട്… അതിനു മുന്‍പ് നാട്ടില്‍ ഒന്ന് പോയിവരണം.’

‘ശെരി, പിന്നെ കാണാം… എനിക്കല്പം തിരക്കുണ്ട്‌…’

മഞ്ഞവെയിലില്‍ തിളങ്ങുന്ന ക്രോടന്‍സ്‌ ചെടികളില്‍ തട്ടിവന്ന കാറ്റ് അവളുടെ മുഖത്തെ ചിരിയുമെടുത്ത് അകലേക്കുപോയി. അപ്പോഴും എന്റെ കൂടെ വരില്ലേ എന്ന് അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു...

സ്വപ്നങ്ങള്‍ അവള്‍ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും ഹൃദയം വഴിമാറിനിന്നു. വേണ്ട രെഹന… എരിയുന്ന മറ്റൊരു ജീവന്റെ കൂട്ട് നിനക്ക് വേണ്ട. ഒന്നിച്ചു പിടഞ്ഞുവീഴുമ്പോള്‍ മുറിയുന്ന നാക്കില്‍നിന്നും ഒഴുകുന്ന ചോരയില്‍ കുതിര്‍ന്നു പോകുന്ന ജീവനെ പ്രകൃതിപോലും നിസ്സഹായായി നോക്കി നില്ക്കയെ ഉള്ളു. പിന്നെ അഗ്നിയുടെ തണുപ്പിലേക്ക് അരിച്ചിറങ്ങുന്ന ശരീരങ്ങളില്‍ ഏതിലായിരിക്കും ജീവന്‍ അവശേഷിക്കുക എന്ന് ആര്‍ക്കറിയാം?

എന്റെയും അവളുടെയും ഓഫീസുമുറികള്‍ക്കിടയ്ക്കുള്ള വരാന്ത നടന്നു തീരാതെ നീളം വെച്ച് കിടന്നു. ഇനിയും ഇതുവഴി എന്നെങ്കിലും വന്നേക്കാവുന്ന മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ അമര്‍ന്നുപോകുന്ന ജീവന്റെ കൂടെ നടക്കാനായി തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നു…

ജനാലവിരി ഒതുക്കി കയറിവന്ന കാറ്റ് നിഹാലിന്റെ മേശപ്പുറത്തെ പൂപാത്രത്തിലെ വാടിയ പൂക്കളോടു ചോദിച്ചു...

'ശ്ശോ ..നിങ്ങള്‍ കണ്ടില്ലേ അവര്‍ രണ്ടും രണ്ടു വഴിക്ക് പോയി…!

‘സ്വയം തീര്‍ത്ത ദ്വീപില്‍ ഇരുട്ടിനു മാത്രം വെളിച്ചം നല്കി കുഞ്ഞുകുഞ്ഞു മിന്നലുകളായി പൊലിഞ്ഞുപോകുന്ന ഇങ്ങനെ എത്ര ജീവിതങ്ങള്‍ ‘ എന്ന് ചിത്രത്തിലെ സൂര്യകാന്തിപ്പൂക്കളുടെ ആത്മഗതം കാറ്റ് കേള്‍ക്കാതെ മണ്ണിന്റെ നിറമുള്ള കാര്‍പെറ്റില്‍ വീണുടഞ്ഞു…

http://manimanthranam.blogspot.com/2012/10/blog-post.html

പരിണാമത്തിലെ പിഴവുകള്‍

October 05, 2012 പട്ടേപ്പാടം റാംജി

പട്ടേപ്പാടം റാംജി


നട്ടുച്ചനേരത്ത് പുലിയിറങ്ങിയെന്ന വാർത്ത മലയുടെ താഴ്വരയിൽ കത്തുന്ന വെയിൽ പോലെ പരന്നു.

കേട്ടവർ കേട്ടവർ മലയടിവാരത്ത് ഒത്തുകൂടി. പലയിടങ്ങളിലും പുലിയിറങ്ങിയെന്ന വിവരങ്ങള്‍ കേൾക്കാറുണ്ടെങ്കിലും ഇവിടെയിത് ആദ്യമായാണ്.
 പല വീടുകളിലേയും വളർത്തു മൃഗങ്ങളെ കാണാതായതിനും നാട്ടിലെ മൂന്നാലാളുകൾ അപ്രത്യക്ഷമായതിനും കാരണം ഈ പുലിയായിരിക്കുമോ എന്ന സംശയം ചിലർ പ്രകടിപ്പിച്ചു. പിന്നെ വാർത്തക്ക് നീളം കൂടി. പുലിയെ ഓടിച്ചിട്ടു പിടിക്കുന്നത് റ്റീവികളിലൂടെ കണ്ടിരുന്നതിനാൽ ഇനി എന്തു ചെയ്യണമെന്ന ചിന്ത നാട്ടുകാർക്കുണ്ടായിരുന്നില്ല. ഒത്തു കൂടിയവർ കമ്പിയും വടിയും ശേഖരിച്ച് യുദ്ധത്തിനു തയ്യാറായി. നീളം കൂടിയ വാർത്ത പുലിയോടുള്ള പ്രതികാരത്തിന്റെ തോത് ഇരട്ടിപ്പിച്ചു.

വെടിമേരിയുടെ പറമ്പിനപ്പുറം മുതലാണ്‌ ചെറിയ കുറ്റിക്കാടുകളോടുകൂടി മലയുടെ തുടക്കം. തുടർന്നങ്ങോട്ട് നരച്ച മൊട്ടക്കുന്നു പോലെ മല. നേരെയുള്ളവ നശിപ്പിക്കുന്ന മനുഷ്യന്റെ പ്രവൃത്തികൾ നേരെ വളർന്ന മരങ്ങളുടെ കടയ്ക്കൽ ആദ്യം കോടാലി താഴ്ത്തി. അവശേഷിക്കുന്ന കുറ്റിക്കാടുകളിൽ മൃഗങ്ങളുടെ സുരക്ഷ, ഭീഷണി നേരിട്ടത് കൂടാതെ അന്നം തേടി നാട്ടിലിറങ്ങേണ്ട അവസ്ഥയ്ക്ക് കാരണമായി.

ഒറ്റപ്പെട്ട വീടാണ്‌ മേരിയുടേത്. താഴെ നിന്നും അല്പം മുകളിലായി മലയിലേക്കു കയറി നില്‍ക്കുന്ന വീടായതിനാല്‍ താഴ്വാരക്കാഴ്ചകള്‍ ഒരു ചിത്രമെന്ന പോലെ അവിടെ നിന്നും കാണാനാകും.  മണ്ണൊലിപ്പും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഭയന്ന് മലയടിവാരത്തോടു ചേർന്നു താമസിക്കാൻ പലരും ഭയപ്പെട്ടിരുന്നു. ദൂരക്കഴ്ചകൾ മറയ്ക്കുന്ന വീടിനു മുന്നിലെ ചെറിയ പച്ചപ്പുകൾ മേരിയുടെ തൊഴിലിനും കുടിലിനും അനുഗ്രഹമാണ്‌.

അന്ന്, മലയിറങ്ങിയ പുലി ആദ്യം കാണുന്ന മനുഷ്യത്തിയായിരുന്നു മേരി. ആദ്യമായി പുലിയെക്കണ്ട മേരി ഭയന്നു വിറച്ച് കുടിലിനകത്തേക്ക് ഓടിക്കയറി. അന്നും ഒരുച്ച സമയമായിരുന്നു. മുറ്റത്തുനിന്ന് പരിസരവീക്ഷണം നടത്തുന്ന പുലിയെ കുടിലനകത്തു നിന്ന് മേരി ഒളിഞ്ഞു നോക്കി. അല്പസമയത്തെ നിരീക്ഷണത്തിനു ശേഷം പുലി കുടിലിന്റെ വാതിലിനോടഭിമുഖമായി കാലുകൾ നീട്ടിവെച്ച് മുറ്റത്ത് കിടന്നു.

മേരിയുടെ ചങ്കിടിപ്പ് വർദ്ധിച്ചു. ശ്വാസഗതിയുടെ ശബ്ദം പുറത്തു വരാതിരിക്കാൻ ആവത് ശ്രമിച്ചു. നിശ്ശബ്ദമായ അന്തരീക്ഷം ഭയത്തിന്റെ താവളമായപ്പോഴും ശ്രദ്ധ കൈവിടാതെ, കണ്ണെടുക്കാതെ, പുലി കാണാതെ, അകത്തു നിന്നുള്ള നോട്ടത്തിൽ കണ്ണൊന്ന് ചിമ്മതിരിക്കാൻ പാടുപെട്ടു. ഒരനക്കം മതി, നോട്ടമൊന്ന് പിഴച്ചാൽ മതി പുലിക്ക് ചാടി വീഴാൻ.

എത്ര സമയം അതേ നില്പ് തുടർന്നു എന്നറിയില്ല. ആദ്യ ഭയം കുറഞ്ഞു വന്നുവെന്നത് നേര്. ചെങ്കല്ലിന്റെ ചുവപ്പു നിറത്തിൽ കറുത്ത വരകളോടു കൂടിയ ഒത്തൊരു പുലി. ക്രമേണ അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങിയത് ഭയത്തിന്റ ഭാരം കുറച്ചു കൊണ്ടിരുന്നു. രക്ഷപ്പെടാനാകില്ലെന്ന പൂർണ്ണ വിശ്വാസം നിർവ്വികാരാവസ്ഥയിലെത്തിച്ചു. പുലിയെ പാട്ടിലാക്കാതെയുള്ള മറ്റു വഴികളെല്ലാം ശൂന്യം.

ഇത്ര സമയം അതവിടെ കാത്ത് കിടന്നതിനാൽ ഇനി എഴുന്നേറ്റു പോകും എന്ന് കരുതാനും വയ്യ. അധികം വൈകാതെ ഇരുട്ട് വ്യാപിക്കും. അതിനു മുൻപ് അതിനെ ഓടിച്ചില്ലെങ്കിൽ മരണം ഉറപ്പ്.

രണ്ടും കല്പിച്ചാണ്‌ മേരി വാതിൽ തുറന്നത്. ശബ്ദം കേട്ടപ്പോൾ പുലി തലയുയർത്തി നോക്കി. പിന്നെ പഴയപടി നീട്ടിവെച്ച കാലിൽ തല ചരിച്ചുവെച്ച് മേരിയെ നോക്കിക്കിടന്നു. ചങ്കിടിപ്പ് വർദ്ധിച്ചു. ധൈര്യം സംഭരിച്ച് പുലിയുടെ കണ്ണുകളിലേക്കു നോക്കി വാതില്പടിയിൽ ഇരുന്നു. പറയുന്നത്ര ക്രൂരതയൊന്നും അതിന്റെ കണ്ണുകളില്‍ മേരിക്ക് കണ്ടെത്താനായില്ല. ശോകമൂകമായ ഒരു ദയനിയഭാവമായിരുന്നു അതിന്‌, മേരിയോടെന്തോ ആവശ്യപ്പെടുന്നതു പോലെ.

ഇരയെ പിടിക്കാനുള്ള ഒരടവായിരിക്കാം അത്. ഇനി ക്ഷീണം കൊണ്ടാവുമോ ഇങ്ങിനെ കിടക്കുന്നത്? ചിലപ്പോൾ പെൺപുലിയായിരിക്കും. ഗർഭിണി ആകാനും മതി.അപ്പോഴും ഒരു വയ്യായ്ക ഉണ്ടാവാമല്ലോ. വേറെ മൃഗങ്ങൾ കൂട്ടത്തോടെ ആക്രമിച്ചതായിരിക്കുമൊ? ഏയ്...അതാവാൻ വഴിയില്ല. അത്ര നിസ്സാരക്കാരനല്ലല്ലൊ പുലി. ഇരയുടെ ചലനം നോക്കി ചാടിവീഴാനായിരിക്കും ഈ കാത്തിരിപ്പ്. വിശന്നിട്ടാണെങ്കിലോ.....


പുലി നോട്ടം പിൻവലിച്ച് തളർന്നു കിടക്കുകയാണ്. ഇതുതന്നെ അവസരമെന്ന് മേരി മനസ്സിൽ കരുതി. അനക്കമുണ്ടാക്കാതെ കട്ടിളപ്പടിയിൽ നിന്ന് എഴുന്നേറ്റു. പുലി പിടഞ്ഞെണീറ്റ് മേരിയെ നോക്കി. മേരി ഭയന്നുവിറച്ച് ഇളകാതെ നിന്നു.

തൊണ്ട വരളുന്നു. ഉമിനീര്‌ വറ്റി. ശ്വാസമെടുക്കാൻപോലും പേടി തോന്നി. വീഴാൻ പോയതിനാൽ ഒരു കാലെടുത്ത് മുന്നോട്ടു വെച്ചു. പുലി പിന്തിരിഞ്ഞ് പതിയെ നടന്നു.

അല്പദൂരം നീങ്ങിയിട്ട് പുലി തല തിരിച്ച് മേരിയെ നോക്കി, അതേ ദയനിയ ഭാവത്തോടെ. പിന്നീട് വളരെ സാവധാനം കുറ്റിക്കാട്ടിലേക്ക് നടന്നുപോയി.

മേരിയുടെ കുടിലും കഴിഞ്ഞ് പത്തമ്പത് മീറ്റർ മാത്രം ദൂരെയുള്ള കുറ്റിക്കാട് പുലിക്കൊളിക്കാൻ സുരക്ഷിതമാണ്‌.

ശ്വാസം നേരെ വീണ മേരി പുലിയുടെ പോക്കു നോക്കി മുറ്റത്തിറങ്ങി നിന്നു. ശരീരത്തിന്റെ വിറയൽ അവസാനിക്കുന്നില്ല. പുലി എന്നു കേൾക്കുമ്പോഴൊക്കെ മേരിയുടെ മനസ്സിൽ ഒരു  രൂപമുണ്ടായിരുന്നു. കനാലുകളുള്ളിടത്തെ പച്ചപ്പ് നിറഞ്ഞ പറമ്പിൽ തടിച്ചുകൊഴുത്തു വളരുന്ന ഒരു മൂരിക്കുട്ടനെപ്പോലുള്ള രൂപം. ഇത് വെറുമൊരു പുലിക്കോലം. അതെഴുന്നേറ്റപ്പോഴാണ്‌ അതിനെ കൂടുതൽ ശ്രദ്ധിച്ചത്. വയറൊട്ടി തൊലിയെല്ലാം ഞാന്ന് തല മാത്രം വലുതായ ഒരു ജീവി. ഇതിന്‌ ഗർഭവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.

പുലി കുറ്റിക്കാട്ടിലൊളിച്ചിട്ടും മേരിയുടെ ചിന്തകൾ അവസാനിച്ചിരുന്നില്ല. ഇതാരെയെങ്കിലും ഉടനെ അറിയിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ലെന്നു വിട്ടുമാറാത്ത അത്ഭുതത്തിനിടയിലും മേരിക്ക് തീർച്ചയായിരുന്നു.

അങ്ങിനെയാണ്‌ മേരിയുടെ പറ്റുകാരിൽ മാന്യനായ ലാസറിനോട് കാര്യങ്ങൾ പറയാൻ തീരുമാനിച്ചത്.

"ഞാനൊരു കാര്യം പറഞ്ഞാ ലാസറേട്ടൻ വിശ്വസിക്ക്യോ?" ലാസർ, മേരിയുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചു തുടങ്ങിയപ്പോൾ ചോദിച്ചു.

"ആദ്യം കാര്യം കേക്കട്ടെ. എന്ന്ട്ടല്ലെ വിശ്വസിക്കണൊ വേണ്ടേന്ന് തീരുമാനിക്കാൻ?"

"എന്റെ മിറ്റത്ത് ഇന്നൊരു പുലി വന്നു. കൊറേ നേരം ഉമ്മറത്ത് കെടന്നു. പിന്നെ എഴ്ന്നേറ്റ് പോയി."

"ഹ.ഹ.ഹ. നിന്നെ വെറ്‌തെയല്ല ആളോള്‌ വെടി മേരീന്ന് വിളിക്ക്ണ്. നൊണ പറയണോരേം വെടീന്ന് തന്ന്യ പറയാ. നിനക്ക് എല്ലാങ്കൊണ്ടും യോജിച്ച പേരു തന്നെ. നിന്റെ മോന്ത കണ്ട് അത് മയങ്ങീട്ട്ണ്ടാവും...എന്നെ പേടിപ്പിച്ച് നിർത്താനല്ലെ നിന്റെ ഈ പുതിയ അടവ്. അത് എന്റട്ത്ത് ചെലവാവുല്യടി മോളേ..."

ഇനി ഇക്കാര്യം ആരോടും പറയേണ്ടെന്ന് മേരി തീരുമാനിച്ചു. മരണത്തിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തോടെ അന്നുറങ്ങി.

നേരം വെളുത്തിട്ടും പുലിയുടെ വിചിത്ര സ്വഭാവം തന്നെയായിരുന്നു മേരിയുടെ ചിന്ത. മുറ്റത്തിറങ്ങി കുറ്റിക്കാട്ടിലേക്ക് നോക്കി. ഫലമുണ്ടായില്ല. അതിനെ ഇനിയും കാണണമെന്ന് ഒരു കൊതി. ഇന്നലെത്തന്നെ അത് മല കയറി അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ചെറിയ നിരാശയോടെ പല്ലു തേയ്ക്കുമ്പോൾ തൊട്ടുമുന്നിൽ പത്തുപതിനഞ്ചടി ദൂരെ പുലി നില്‍ക്കുന്നു. ഒന്ന് ഞെട്ടിയെങ്കിലും തീരെ ഭയം തോന്നിയില്ല. കുറച്ചുനേരം നോക്കിനിന്ന് അത് വീണ്ടും തിരിച്ചുപോയി. 


അധികം വൈകാതെ പുലിയും മേരിയും തമ്മിൽ ഭയമില്ലാത്ത ഒരടുപ്പം സംഭവിച്ചു. അതിനെ  ഒന്നു തൊടണമെന്ന് മേരിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. വളർത്തു നായയെപ്പോലെ മുറ്റത്ത് ചടഞ്ഞുകൂടി കിടന്നാലും മേരി അടുക്കുമ്പോൾ അതെഴുന്നേറ്റു പോകും. കുടിലിനകത്തേക്കൊന്നും കയറില്ല.

ഇതിനെവിടെ നിന്നാണാവോ ഭക്ഷണം കിട്ടുന്നതെന്ന് പലപ്പോഴും മേരി ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇറച്ചി വാങ്ങിക്കൊടുക്കും. അതെല്ലാം മടി കൂടാതെ അകത്താക്കും. താഴ്വാരത്തിലെ ചില വീടുകളിൽ ആടുകളേയും പശുക്കുട്ടികളേയും കാണാതായി എന്ന് കേട്ടപ്പോൾ കള്ളന്റെ കള്ളത്തരം ബോദ്ധ്യപ്പെട്ടു. ചില രാത്രികളിലെ നിറുത്താതെയുള്ള പട്ടികുരയും മേരി ഓർത്തെടുത്തു. 

ഒരു ദിവസം സുമുഖനായ ഒരു ചെറുപ്പക്കാരൻ മേരിയെ തേടിയെത്തി. ആദ്യത്തെ സന്ദര്‍ശനമാണ്. മുഖം മാത്രമെ സുന്ദരമായുള്ളു. അവനൊരു പരാക്രമിയായിരുന്നു.

തിടുക്കത്തിൽ ഷർട്ടെടുത്തു തോളത്തിട്ട് പാന്റിന്റെ സിബ് വലിച്ചുകയറ്റിക്കൊണ്ട് അകത്തുനിന്ന് ധൃതിയിലവൻ പുറത്തേക്കു കടന്നു. വസ്ത്രം ധരിക്കുന്നതിനു പോലും സമയം കൊടുക്കാതെയുള്ള അവന്റെ തിടുക്കത്തിൽ സംശയം തോന്നിയ മേരി അവനു പുറകെ വിവസ്ത്രയായി മുറ്റത്തേക്കിറങ്ങി. പാന്റടക്കം ബെൽറ്റിനു കുത്തിപ്പിടിച്ച് അവനെ പിടിച്ചു നിർത്തി.

"കാശെവിടെ?"

"ആദ്യത്തേത് സാമ്പിളല്ലെ ചേച്ചി."

"അത് നിന്റെ അമ്മേടെ അടുത്ത്. എടുക്കട പട്ടി കാശ്." അതിലവൻ മേരിയെ തള്ളിമാറ്റി കവിളത്ത് ആഞ്ഞടിച്ചു.

മേരിക്ക് കണ്ണ്‌ മഞ്ഞളിച്ച് തല കറങ്ങുന്നതു പോലെ തോന്നി. മഞ്ഞളിച്ച കാഴ്ചയിൽ ആകാശം ഇടിഞ്ഞു വീഴുന്നതു പോലെ എന്തോ ഒന്ന് അവനു മേലേയ്ക്ക് ചാടി വീണതായി മേരി അവ്യക്തമായി കണ്ടു.

താഴെക്കിടന്നു പിടയുന്ന അവന്റെ കഴുത്തിൽ പുലി കടിച്ചുപിടിച്ച് കുടഞ്ഞു. ഒന്നുരണ്ടു കുടച്ചിലോടെ അവന്റെ ചലനമറ്റു. മേരി പരിഭ്രമത്തോടെ ഒന്നും ചെയ്യാനാകാതെ മിണ്ടാട്ടം മുട്ടി ഭയന്നുവിറച്ചു. നഗ്നയാണെന്ന ബോധമൊന്നും അപ്പോൾ മേരിക്കില്ലായിരുന്നു. താഴെപ്പരന്ന ചോര കണ്ട മേരിക്ക് ശരീരം തളരുന്നതു പോലെ തോന്നി.

ചത്തെന്ന് ഉറപ്പു വരുത്തി, പുലി അവന്റെ കഴുത്തിൽ നിന്നു കടിവിട്ട് തലയുയർത്തി മേരിയെ നോക്കി. വായിൽ നിന്നിറ്റുവീഴുന്ന ചോരയോടെ പുലി മേരിയുടെ അടുക്കലേക്കു വന്നു. ശ്വാസമടക്കി കണ്ണടച്ച് അനങ്ങാതെ നിന്നു. ചോര വാർന്നു വീണുകൊണ്ടിരുന്ന നാവു നീട്ടി മേരിയുടെ അകത്തുടയിൽ പുലി നക്കി. വിറയ്ക്കുന്ന കാലുകൾ അനക്കാതെ മേരി കണ്ണു തുറന്നു. കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് നെഞ്ചോടു ചേർത്ത് ഈശോയെ മനസ്സിൽ വിളിച്ചു.

പിൻതിരിഞ്ഞ പുലി അവനെ കടിച്ചുവലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഭീകരദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്ന മേരി വിറയൽ വിട്ടുമാറാതെ അകത്തു കയറി വസ്ത്രം ധരിച്ചു.

ഒരാഴ്ചയെടുത്തു മനസ്സൊന്നു നേരേയാവാൻ. ദിവസവും പുലിയെ കാണാറുണ്ടെങ്കിലും അത് പഴയതു പോലെ അകലം പാലിച്ച് നിന്നതേയുള്ളു. ഇങ്ങിനെയൊരു സംഭവം നടന്നതായി ഒരു ഭാവഭേദവും അതിന്റെ മുഖത്ത് കാണാനില്ലായിരുന്നു. അങ്ങിനെയൊരു  കഴിവ് കിട്ടിയിരുന്നെങ്കിലാശിച്ചു.

നാലഞ്ചു മാസത്തിനുള്ളിൽ ഇതുപോലെ മൂന്നു സംഭവം കൂടി ആവർത്തിച്ചു. മേരിയെ ഉപദ്രവിക്കുന്നതു കണ്ടാൽ പുലി അവന്റെ പണി കഴിച്ചിരിക്കും. മേരിയല്ലാതെ മറ്റാരും ഈ വിവരം അറിഞ്ഞിരുന്നില്ല. ആദ്യ സംഭവം മനസ്സിലുണ്ടാക്കിയ ഭയപ്പാടുകൾ പിന്നീടുള്ള ഓരോന്നിലും കുറഞ്ഞുകൊണ്ടിരുന്നു. ആരെങ്കിലും കയർത്ത് സംസാരിക്കാനോ കൈയ്യേറ്റത്തിനോ ശ്രമിച്ചാൽ അവരെ മയപ്പെടുത്താൻ നഷ്ടങ്ങൾ സഹിച്ചും മേരി പ്രത്യേകം ശ്രദ്ധിച്ചു. പുലിയോടു പറഞ്ഞാൽ അതിനു മനസ്സിലാകില്ലല്ലൊ. അത് മൃഗമല്ലെ....?

അന്ന്, തുടയില്‍ നക്കിയതു പോലെ അതിനിയും നക്കുമെന്നും കൂടുതൽ അടുക്കുമെന്നും മേരി ആശിച്ചത് വെറുതെയായി. കോക്രി കാട്ടിയും, പല്ലിളിച്ചും, കണ്ണ്‌ തുറുപ്പിച്ചും, ഡാൻസു കളിച്ചും, ഉടുതുണി പൊക്കിക്കാട്ടിയും അതിനെ അനുനയിപ്പിക്കാൻ നോക്കി. ഫലമൊന്നും ലഭിച്ചില്ല. പഴയതുപോലെ അടുത്തു ചെല്ലുമ്പോൾ അതൊഴിഞ്ഞു പോകും.

ഈയിടെയായി പുലിയുടെ ക്ഷീണമെല്ലാം മാറി ഒന്നു നന്നായിട്ടുണ്ട്. എങ്ങിനെ നന്നാവാതിരിക്കും? നല്ല തീറ്റയല്ലെ. മുറ്റത്ത് കിടക്കുന്ന പുലിയെ നോക്കി മേരി ചിന്തിച്ചുകൊണ്ടിരുന്നു. ഇതിനെ ഒന്നടുപ്പിക്കാൻ ഇനി എന്താണൊരു വഴി? തുടയില്‍ നക്കിയത് ഒരു കുളിര്‌ പോലെ മനസ്സിൽ തെളിഞ്ഞു. പെട്ടെന്ന് മേരിക്ക് ബുദ്ധി തെളിഞ്ഞു.

മുറ്റത്തേക്കിറങ്ങിനിന്ന് ബ്ലൗസഴിച്ച് ഇറയത്തേക്കിട്ടു. ബലൂണിൽ വെള്ളം നിറച്ചത് പോലെ മുലകൾ ഞാന്നു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെടുത്ത് ഇറയത്തേക്ക് വീക്കി.

പുലി പതിയെ എഴുന്നേറ്റ് അടിവെച്ച് മുന്നോട്ടു വന്നു. മേരിയുടെ കാൽവിരലുകൾ മണപ്പിച്ച് തുടയോടു  മുട്ടിയുരുമി നിന്നു. വർദ്ധിച്ച സന്തോഷത്തോടെ മേരി പുലിയെ തൊട്ടു. പിന്നീട് അതിനെ പിടിച്ച് ഇറയത്ത് ചെന്നിരുന്നു. കാല്‌ നീട്ടിയിരുന്ന മേരിയുടെ മടിയിൽ കൊച്ചു കുട്ടികളെപ്പോലെ പുലി തലവെച്ചു കിടന്നു. അതിന്റെ കീഴ്ഭാഗത്തെ വെളുത്തു നുനുത്ത രോമങ്ങളിലൂടെ മേരിയുടെ വിരലുകൾ ഇഴഞ്ഞു നീങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നിവൃതിയിൽ മേരിയുടെ കണ്ണുകൾ കൂമ്പി വന്നു.

പുലിയുടെ നാറ്റം കൂടിവരുന്നതായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ മേരി എഴുന്നേറ്റു, കൂടെ പുലിയും.

നല്ലതുപോലെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചു. സോപ്പ് പതപ്പിച്ച് രോമങ്ങൾക്കിടയിൽ കയ്യിട്ട് തേച്ചു കഴുകി. പുലി അനങ്ങാതെ നിന്നു കൊടുത്തു. കുളി കഴിഞ്ഞപ്പോൾ പുലി ശരീരം വിറപ്പിച്ച് ഒന്നു കുടഞ്ഞു.

ചെറുതായൊന്ന് അറച്ചെങ്കിലും മേരിയോടൊപ്പം പുലി അകത്തു കയറി. കതകടച്ച മേരി പുലിയെ പിടിച്ച് അരുകിലിരുത്തി. രണ്ടു കൈകൊണ്ടും അതിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് സ്വന്തം ദേഹത്തോടു ചേർത്തി നിറുകയിൽ ഉമ്മ വെച്ചു. പിന്നെ ചെവിയിൽ 'പുലിക്കുട്ടാ' എന്നു വിളിച്ചു. അപ്പോൾ മേരിക്ക് ലോകം പിടിച്ചടക്കിയ ഭാവമായിരുന്നു. പൂച്ചക്കുട്ടികൾ കളിക്കുന്നതുപോലെ രണ്ടും കൂടി തറയിൽ കിടന്നു കുത്തിമറഞ്ഞു.

രാത്രിയായപ്പോൾ പോ എന്നു പറഞ്ഞ് മേരി പുറത്തേക്ക് കൈ ചൂണ്ടി. കൈ ചൂണ്ടിയ ഭാഗത്തേക്ക് പോയി പുലി അതേപോലെ തിരിച്ചുവന്നു. എന്തൊക്കെ ചെയ്തിട്ടും അത് പുറത്തു പോകുന്നില്ല. ഓടിക്കുമ്പോൾ വട്ടം കറങ്ങി താഴെക്കിടന്ന് ഉരുണ്ടുമറിയും. എന്തു പറഞ്ഞ് പുറത്താക്കും എന്നറിയാതെ മേരി കുഴങ്ങി.

ഇനിയും ഇവനോടൊത്ത് കളിച്ചിരുന്നാൽ ശരിയാവില്ലെന്നു കരുതി മേരി ഉടുപ്പെടുത്തിട്ടു. പുലിയിറങ്ങി പുറത്തേക്കു പോയി.

പുലിയും മേരിയും തമ്മിലുള്ള ചങ്ങാത്തം ആഴത്തിലുറച്ചു. മേരിയുടെ ആംഗ്യങ്ങൾ പുലി മനസ്സിലാക്കി. ‘പുലിക്കുട്ടാ’ എന്ന വിളി കേട്ടാൽ എവിടെയായിരുന്നാലും ഓടിയെത്താന്‍ പഠിച്ചു. പുലിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് മേരിയുടെ പതിവായി.

ഈ പുലിയെയാണ്‌ നാട്ടുകാരിപ്പോൾ ഓടിച്ചിട്ടു പിടിയ്ക്കാൻ തെരച്ചിൽ തുടങ്ങിയിരിക്കുന്നത്.

മേരി മുറ്റത്തുള്ള ഒരു മരത്തിനു പിന്നിൽ ഒളിഞ്ഞുനിന്ന് താഴേക്കു നോക്കി. ധാരാളം ജനങ്ങളുണ്ട് കമ്പിയും വടിയുമായി. ചങ്ക് പൊട്ടുന്നതു പോലെ തോന്നി. വളരെ സൂക്ഷിച്ച് ഓരോരുത്തരും വടികൊണ്ട് പുല്ലിലും ചെറിയ പൊന്തക്കാട്ടിലുമൊക്കെ തട്ടിനോക്കി സാവധാനം മുന്നോട്ടു വരികയാണ്.  തട്ടി നോക്കുന്നെങ്കിലും എല്ലാരിലും ഭയമാണ്. ലാസറേട്ടനും പരിചയക്കാരുമാണ്‌ നേതൃത്വം കൊടുക്കുന്നത്. ‘പുലിക്കുട്ടാ’ എന്ന് ശബ്ദം താഴ്ത്തി വിളിച്ചു നോക്കി.  അടുത്തുണ്ടെങ്കിൽ  വരേണ്ടതായിരുന്നു. ഇനി അവർക്കിടയിൽ പെട്ടിരിക്കുമോ ഈശോയേ...

തിരയുന്നവരുടെ മുന്നിലെ കുറ്റിക്കാട്ടിൽ നിന്നു പുലി പെട്ടെന്നുയർന്നു ചാടി. വടിയുപേക്ഷിച്ച് ജനങ്ങൾ പിറകോട്ടു തിരിഞ്ഞോടി. ഓടിയവർ തിരിഞ്ഞു നോക്കിയപ്പോൾ പുലി ചാടിയിടത്ത് ഒരനക്കം പോലുമില്ല. വീണ്ടും ആദ്യം മുതൽ തിരച്ചിലാരംഭിച്ചു. മൂന്നുനാലു മണിക്കൂർ കഴിഞ്ഞിട്ടും പിന്നീട് പുലിയെ കാണാൻ ആർക്കും സാധിച്ചില്ല. വെയിലിനു കനം കുറഞ്ഞുകൊണ്ടിരുന്നു. മേരിക്കാശ്വാസം തോന്നിയെങ്കിലും പുലിയെ പിടിച്ചേ ഇരിക്കു എന്ന വാശി അവർക്കുള്ളതുപോലെ.

ഒരു മുരളൽ കേട്ട് മേരി തിരിഞ്ഞു നോക്കി. കുടിലിനോടു ചേർന്ന് പുലി നില്‍ക്കുന്നു. നന്നായി കിതക്കുന്നുണ്ട്. ആരുടെയും കണ്ണിൽ പെടാത്ത ഭാഗത്താണ്‌ അതിന്റെ നില്പ്. മേരി അടുത്തു ചെന്നപ്പോൾ അത് പുറകോട്ടു മാറി. അകത്തേക്കു പോകാൻ കൈ ചൂണ്ടി മേരി ആംഗ്യം കാണിച്ചു. പുലി അങ്ങോട്ടുമിങ്ങോട്ടും നടന്നതേ ഉള്ളു.

മേരി അകത്തു പോയി ഉടുപ്പൂരി പുറത്തു കടന്നപ്പോൾ പുലി പമ്മിപ്പമ്മി അകത്തേക്കോടിക്കേറി. പുറകെ മേരിയും അകത്തു കടന്ന് അതിന്റെ തലയിൽ തടവി. പുലിയെ ആശ്വസിപ്പിച്ചു കിടത്തിയ മേരി പുറത്തു കടന്ന് കതകടച്ചു. താഴെയുള്ളവര്‍ കാണത്തക്ക വിധത്തിൽ നിന്നുകൊണ്ട് മേരി വിളിച്ചു കൂവി. “പുലി മല കയറിപ്പോയി”

അലർച്ച പോലെ മുഴങ്ങിയ വാക്കുകൾ മലയടിവാരത്തിൽ പ്രതിദ്ധ്വനിച്ചു. നൂൽബന്ധമില്ലാതെ നിൽക്കുന്ന മേരിയെ കണ്ട ജനം സ്തപ്ധരായി. ലാസറിൽ ഊറിക്കൂടിയ സംശയം അന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ കല്പിക്കുകയായിരുന്നു.

പുലിയുടെ കാലിനു ചെറിയൊരു തട്ടു കിട്ടിയിട്ടുണ്ട്. അവിടെ തടവിക്കൊടുത്തു. പുലി മേരിയുടെ കയ്യിൽ നക്കി. ഇരുട്ടാകുന്നതു വരെ തളർന്നു കിടക്കുന്ന പുലിയുടെ കഴുത്തിൽ തലവെച്ച് ചേർന്നു കിടന്നു. നേരം ഇരുട്ടിയപ്പോൾ മേരി എഴുന്നേറ്റ് തീപ്പെട്ടി തപ്പിയെടുത്ത് പുലിയേയും കൊണ്ട് പുറത്തു കടന്നു. അല്പം ദൂരേക്കു മാറി നിന്ന് തീപ്പെട്ടിക്കൊള്ളിയുരച്ച് കുടിലിനു മുകളിലേക്കിട്ടു. തീ കത്തി ഉയര്‍ന്നപ്പോൾ പുലി അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു. ചിലപ്പോഴൊക്കെ തിയ്യിലേക്ക് ചാടാൻ പോകുന്നത് പോലെ വെപ്രാളപ്പെട്ടു. മേരിയുടെ അരികെ ചെന്ന് മുഖത്തേക്കുനോക്കി, ദയനിയമായ അതേനോട്ടം. പിന്നേയും കുടിലിനടുത്തേക്ക് ഓടിച്ചെന്നു...

കുടിലിനെ വിഴുങ്ങുന്ന അഗ്നിയുടെ പ്രകാശത്തിൽ പുലിയെ വിളിച്ച് കുറ്റിക്കാടുകൾക്കിടയിലൂടെ മേരി മല കയറാൻ തുടങ്ങി. തിരിഞ്ഞു നോക്കിക്കൊണ്ടാണെങ്കിലും പുലി അറച്ചറച്ച് മേരിയോടൊപ്പം നടന്നു.

തുണിയുടുക്കാത്ത ആദിവാസിപ്പെണ്ണിനെപ്പോലെ ഒരു നിഴൽ രൂപമായ് മല കയറുന്ന മേരി ശൂന്യമായ മനസ്സോടെ എന്തോ നഷ്ടപ്പെട്ടതു പോലെ തിരിഞ്ഞു നോക്കി. “പുലിക്കുട്ടാ...പുലിക്കുട്ടാ...”മേരി ഹൃദയം തകരുന്നതുപോലെ വിളിച്ചു കൊണ്ടിരുന്നു.

പുലി മലയടിവാരം ലക്ഷ്യമാക്കി സാവധാനം തിരിച്ചു നടക്കുകയായിരുന്നു,  തിരിഞ്ഞു പോലും നോക്കാതെ.....


http://pattepadamramji.blogspot.com/2012/09/blog-post.html